Sunday 28-Apr-2024

അഷ്ടസൗഭാഗ്യം : ശിഷ്യത്വത്തിന്റെ അടയാളം - ബിഷപ്പ് റാഫേല്‍ തട്ടില്‍

പ്രഭാതയോഗം - 

മത്തായി : 5:3-10

അഷ്ടസൗഭാഗ്യങ്ങളുടെ വിവരണമാണ് പ്രസ്തുത ഭാഗം. ദൈവീക സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മാനവീക ഭാവമാണ് മനുഷ്യന്റെ ശ്രേഷ്ഠത. തന്റെ പുത്രന്റെ ജഡാവതാരത്തിലൂടെ മനുഷ്യനില്‍ നഷ്ടമായ ദൈവീകച്ഛായയെ വീണ്ടെടുക്കുവാന്‍ പിതാവ് ആഗ്രഹിക്കുന്നു. (യോഹന്നാന്‍ 3:16)
പ്രസ്തുത ഭാഗത്തേക്ക് കടന്നു വരുമ്പോള്‍ അഷ്ടസൗഭാഗ്യങ്ങളുടെ വിവരണങ്ങളിലൂടെ മനുഷ്യന്റെ ദൈവീകച്ഛായയെ സാദൃശ്യത്തെ എങ്ങനെ പരിരക്ഷിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്തു തന്റെ മാമ്മോദീസാനന്തരം സമനിലം വിട്ട് ഉയര്‍ന്ന ഇടത്തേക്ക് കയറുന്നു. പ്രസ്തുത ഭാഗത്തെ പുറപ്പാട് സംഭവത്തിലെ മോശയും യഹോവയും തമ്മിലുള്ള സംവാദത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ക്രിസ്തു ഇവിടെ ജനത്തെ ദൈവീക സാദൃശ്യത്തിന്റെ അനിവാര്യതയെപ്പറ്റി അവബോധമുള്ളവരാക്കുന്നു. അങ്ങനെ ജീവിതത്തില്‍ വ്യത്യസ്തയിടങ്ങളിലെ സര്‍ഗ്ഗാത്മകത പ്രവര്‍ത്തന ശൈലി ഉണ്ടാകേണ്ട മാറ്റങ്ങളെ അഷ്ട സൗഭാഗ്യം വിളിച്ചോതുന്നു. 
1. ദാരിദ്രത്തിലേക്കുന്ന വിപ്‌ളവാത്മകമായ ചുവട് മാറ്റത്തിലൂടെ
ആവശ്യത്തിനും അപ്പുറമുള്ള കൂട്ടിവെയ്ക്കലുകള്‍ നമ്മെ തന്നെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. അപരന്റെ നന്മയ്ക്കും വീണ്ടെടുപ്പിനും ആവശ്യമായത് എനിക്കുള്ളതില്‍ നിന്നും നീക്കി വെയ്ക്കുന്ന വിശാലതയിലേക്ക് വളരേണ്ടത് അനിവാര്യമാണ്. അത് കേവലമായ ഒരു തീരുമാനത്തിന് അപ്പുറം വിപ്ലവാത്മകമായ പുത്തന്‍ നിലപാടിലേക്ക് നമ്മെ നയിക്കും. പങ്കുവെയ്ക്കലുകളിലൂടെ രൂപപ്പെടുന്ന ദാരിദ്ര്യം സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള നമ്മുടെ പ്രവേശനത്തിന്റെ തിട്ടൂരമാണ്. ക്രൈസ്തവ ജീവിതം ദാരിദ്ര്യത്തിന്റെ  വിപ്ലവ നിലപാടുകളില്‍ വളരുവാനും അത് ജീവിതത്തില്‍ പ്രകടമാകുവാനും ഉള്ള വിളിയാണ്. 

2. വേദനയുടെ നെടുവീര്‍പ്പുകളെ തിരിച്ചറിയുക
കരച്ചിലെന്നത് വേദനിക്കുന്നവന്റെ നെടുവീര്‍പ്പാണ് ക്രൈസ്തവ ദര്‍ശനം ഇങ്ങനെയുള്ളവരോടുള്ള താതാത്മ്യപ്പെടലാണ്. ക്രിസ്തു സംഭവങ്ങങളിലും ഈ വിധത്തിലുള്ള കണ്ണുനീരിനും വേദനകള്‍ക്കും ഏറെ പ്രസക്തിയുണ്ട്. കുരിശ് അനുഭവങ്ങളിലൂടെയുള്ള ഒരുക്കത്തില്‍ രൂപപ്പെടുന്ന \\\\\\\'\\\\\\\'പിതാവെ കഴിയുമെങ്കില്‍ ഈ  പാനപാത്രം എങ്കല്‍ നിന്നും നീങ്ങിപ്പോകേണമെ\\\\\\\'\\\\\\\' എന്ന ഭാഗം നമ്മുടെ തന്നെ പ്രതീകമായി ചേര്‍ത്തു വായിക്കുവാന്‍ കഴിയും. വചനം ജീവനായി മാറുന്നത് ഇങ്ങനെയുള്ള മനുഷ്യാവസ്ഥകളെ അഭിസംബോധന ചെയ്യുന്നതിലാണ്. 

3. കൂട്ടു പങ്കാളിത്വത്തിന്റെ സൗമ്യഭാവം സ്വീകരിക്കുക
അപരനെയും അവന്റെ ആശയത്തെയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ് സൗമ്യതയുടെ പ്രധാന അടയാളം. സൗമ്യതയെന്നതിന് കൂട്ടു പങ്കാളിത്വത്തിന്റെ ഹൃദയ വിശാലതയാണെന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഭൂമിയുടെ അവകാശത്തിലേക്ക് നയിക്കപ്പെടുന്നത് ഈ സൗമ്യതയിലൂടെയാണ്.
4. നീതിയുടെ ഉത്തരവാത്വ ബോധത്തിലേക്ക്
ദൈവം ആഗ്രഹിക്കുന്നതു പോലെ നാം കാര്യങ്ങള്‍ ചെയ്യുന്നതിന് നീതിയായി മനസ്സിലാക്കാം. നീതി രൂപപ്പെടേണ്ടയിടങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നീതിയെന്നത് കേവലമായ ഒരു ഔദാര്യ ഭാവത്തിനും അപ്പുറം ഗൗരവമേറിയ ഒരു ഉത്തരവാദിത്വ ബോധമാണ്. നമ്മുടെ കരങ്ങളിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന ദൈവാഗ്രഹമാണ് നീതി. ആ ഉത്തരവാദിത്വ ദര്‍ശനങ്ങളിലേക്ക് നാം വളരണം.

മറ്റുള്ളവരെ കേള്‍ക്കുകയെന്നുള്ളത് വലിയ കാര്യമാണ്. വലിയവന്റെയും ചെറിയവന്റെയും വാക്കുകള്‍ക്ക് നമ്മള്‍ ചെവി കൊടുക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ ക്ഷമയോടു കൂടി കേള്‍ക്കാന്‍ സാധിക്കണം. ഇത് അവരെ ചേര്‍ത്ത് പിടിക്കുന്നതിന് തുല്യമാണ്. കര്‍ത്താവിന്റെ അഷ്ടസൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ പ്രാപ്തരാകണം. ക്രിസ്തുവിന്റെ ദര്‍ശനത്തോട് താതാത്മ്യം പ്രാപിപ്പാന്‍ കഴിയണം. അപരനെ കരുതുകയെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആത്മാവില്‍ ദരിദ്രരായിരിക്കുന്നവര്‍ ഭാഗ്യവാന്മാരെന്നും ദൈവരാജ്യം അവരുടെതെന്നും സുവിശേഷങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എന്റെ കൈയ്യിലുള്ളത് എന്റെ സഹോദരന്റെ ആവശ്യങ്ങള്‍ക്ക് കൂടി കൊടുക്കാനുള്ളതാണെന്ന ബോധ്യം നമുക്ക് ഉണ്ടാകണം. 
ഹൃദയ കാപഠ്യമില്ലാതെ ജീവിക്കുമ്പോഴാണ് നമ്മള്‍ ആത്മാവില്‍ ദരിദ്രരായി തീരുന്നത്. ദരിദ്രരായിരിക്കാന്‍ ഞാനും നിങ്ങളും എടുക്കുന്ന നിലപാടുകളില്‍ വിപ്ലവാത്മകതയുണ്ട്. ആ വിപ്ലവമാണ് ദൈവം നമുക്ക് നല്‍കുന്ന സമാധാനവും സന്തോഷവും.

Trending News


Maramon, Kozhencherry,

Pathanamthitta, Kerala

Location

Follow Us
Photos

© Maramon Convention. All Rights Reserved.                 Design by Profess Software Solutions Private Limited